ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ വരിഞ്ഞ് മുറുകി ഇഡി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുടെ വിവരം കൈമാറി. സഹകരണ ബാങ്ക് നിയമങ്ങൾ ലംഘിച്ച് തുറന്ന ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ കേന്ദ്രധനമന്ത്രാലയത്തിനും ആർബിഐക്കും കൈമാറിയിട്ടുണ്ട്.
ബെനാമി വായ്പകൾക്കുള്ള പണം ഈ അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്തത്. കരുവന്നൂരിൽ സിപിഎം തുറന്ന അഞ്ച് അക്കൗണ്ടുകൾ പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇവിടുത്തെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്.
17 ഏരിയ കമ്മിറ്റികളുടെ പേരിൽ തൃശൂർ ജില്ലയിൽ വിവിധ ബാങ്കുകളിലായി 25 അക്കൗണ്ടുകളാണ് സിപിഎമ്മിനുള്ളത്. 2023 മാർച്ച് 21-ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സാധാരണക്കാരുടെ പേരിൽ അവരറിയാതെയാണ് നേതാക്കളുടെ നിർദ്ദേശ പ്രകാരം വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തിയത്. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഭൂരിഭാഗം സഹകരണ സ്ഥാപനങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്. 87 കോടി രൂപയുടെ സ്വത്തുക്കളാണ് കേസന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയത്. 4 പേർ അറസ്റ്റിലായെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.