പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷൻ, തുരുമ്പിച്ച കാത്തിരിപ്പ് ബെഞ്ചുകൾ,വൃത്തിഹീനമായ ട്രെയിൻ. പത്തു വർഷം മുൻപ് റെയിൽവേയുടെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയ്‌ക്ക് ഒപ്പം നൽകുന്നത് ഇതിലേതെങ്കിലും ചിത്രമായിരിക്കും എന്നുറപ്പാണ്. അത്രത്തോളം ശോചനീയമായിരുന്നു അന്ന് ഭാരതീയ റെയിൽവെ. റെയിൽവെയുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും വികസിച്ചിട്ടില്ലാത്ത കാലത്താണ് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നത്. അതിനാൽ തന്നെ റെയിൽവെ മേഖലയുടെ വികസനം സർക്കാരിന് യഥാർത്ഥത്തിൽ കടുത്തവെല്ലുവിളിയാണ് ഉയർത്തിയത്. പാതിവഴിയിൽ ഉപേക്ഷിച്ച റെയിൽവെ വൈദ്യുതീകരണവും പാത ഇരട്ടിക്കലും, തുരുമ്പ് എടുത്ത് നശിച്ച പഴയ ട്രെയിനുകൾ, റെയിൽ കണക്ടിവിറ്റിയില്ലാത്ത വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, താറുമാറായ റെയിൽവെ ഗതാഗതം, ഇതായിരുന്നു യുപിഎ ഭരണം അവശേഷിപ്പിച്ച് പോയത്. പിന്നിട് രാജ്യം കണ്ടത് വെല്ലുവിളികളെ അവസരമാക്കുന്ന മോദി സർക്കാരിനെയാണ്. അതിവേഗ ട്രെയിനുകൾ മുതൽ സ്റ്റേഷനുകളുടെ നവീകരണം അടക്കം സമഗ്രമായ മാറ്റത്തിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. 2013 ലെ ബജറ്റ് വിഹിതവും 2024 ലെ വിഹിതവും പരിശോധിച്ചാൽ മാത്രം വ്യക്തമാകും നരേന്ദ്രമോദി സർക്കാർ ഈ മേഖലയ്‌ക്ക് നൽകിയ പ്രാധാന്യം. വികസനത്തിന്റെ കണക്കെടുക്കുമ്പോൾ റെയിൽവെയെ കൂടി ഉൾപ്പെടുത്താതെ മോദിയുടെ പത്ത് വർഷം പൂർണ്ണമാകില്ല.
സമഗ്രമാറ്റത്തിനായി, സർക്കാർ മാറ്റിവെച്ചത്
2013-14 സാമ്പത്തിക വർഷം, യുപിഎ സർക്കാർ റെയിൽവെയുടെ വികസത്തിനായി നൽകിയത് വെറും 63,363 കോടി രൂപയായിരുന്നു. എന്നാൽ പത്ത് വർഷത്തിനിപ്പുറം 2023-24 ലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 2.40 ലക്ഷം കോടി രൂപയാണ് റെയിൽവെയ്‌ക്കായി മാത്രം മാറ്റിവെച്ചത്. 9 ഇരട്ടിയാണ് തുകയിലുണ്ടായ വർദ്ധനവ്. ദിനംപ്രതിയുള്ള യാത്രക്കാരുടെ എണ്ണം 2.3 യിൽ നിന്ന് 2.5 കോടിയായി ഉയരുകയും ചെയ്തു.
ലോകോത്തര നിലവാരത്തിലേക്ക്
സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതിനായി വിഭാവനം ചെയ്ത ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവെ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കിയത്. പ്രസ്തുത പ്രൊജക്ടിന് കീഴിൽ 1200 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിനായി 24,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കേരളത്തിൽ നിന്നുള്ള 34 സ്റ്റേഷനുകളാണ് പദ്ധതി പ്രകാരം പുനർനിർമിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവെ
പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യമാക്കി ട്രാക്കുകളുടെ വൈദ്യുതീകരണവും അതിവേഗമാണ് റെയിൽവെ നടപ്പിലാക്കിയത്. 2014 ന് മുൻപ് ഇലക്ട്രിഫിക്കേഷൻ നടത്തിയ ട്രാക്കുകളുടെ ദൈർഘ്യം 21,801 കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് 38,650 കിലോമീറ്റർ, അതായത് ആകെ ലൈനിന്റെ 90 ശതമാനത്തിലധികമാണ് വൈദ്യുതീകരിച്ചത്. 2014 മുതൽ വൈദ്യുതീകരണത്തിന് മാത്രമായി 46,425 കോടി രൂപയാണ് മന്ത്രാലയം മാറ്റിവെച്ചത്. ഇതൊടെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവെ ശൃംഖലയെന്ന ബഹുമതി ഇന്ത്യൻ റെയിൽവെയ്‌ക്ക് സ്വന്തമായി.
അഷ്ടലക്ഷ്മിമാർ
അഷ്ടലക്ഷ്മിമാർ എന്നറിപ്പെടുന്ന വടക്ക് കിഴക്കൻ മേഖലയിലെ എല്ലാം സംസ്ഥാനങ്ങളേയും റെയിൽ ശ്രംഖലയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ 2015ൽ തന്നെ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. സമ്പൂർണ്ണ റെയിൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 19 പദ്ധതികൾക്കായി 81,941 കോടി രൂപയാണ് ഇവിടെ മാത്രം ചെലവഴിച്ചത്. ഇതിലൂടെ 1909 കിലോ മീറ്റർ പാതയുടെ നിർമാണമാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്ത അഖൗര (ബംഗ്ലാദേശ്)- അഗർത്തല (ത്രിപുര) ക്രോസ്-ബോർഡർ റെയിൽ ലിങ്ക് പദ്ധതി കേന്ദ്രസർക്കാർ പൂർത്തിയാക്കിയത് 392.5 കോടി മുതൽ മുടക്കിലാണ്.
ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ
യാത്രസമയം കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് പ്രത്യേക ശ്രദ്ധയാണ് റെയിൽവെ മന്ത്രാലയം നൽകിയത്. 2009-2014 കാലേയളവിൽ ആകെ ഇരട്ടിപ്പിച്ചത് 1,875 കിലോമീറ്റർ പാതയാണ്. 375 കിമി ആയിരുന്നു പ്രതിവർഷ ശരാശരി. എന്നാൽ 2014-ന് ശേഷം 11,151 കിമി പാതയുടെ ഡബ്ലിംഗാണ് പൂർത്തിയായത്. അതായത് പ്രതിവർഷം ശരാശരി നോക്കുകയാണെങ്കിൽ 1394 കിമി. 2023-24 ബജറ്റിൽ റെയിൽവെ ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് മാത്രം 30,749 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഇവിടെയാണ് കണക്കുകൾ വികസനം പറയുന്നത്.
വന്ദേഭാരതും അമൃത് ഭാരതും
റെയിൽവെയുടെ ചരിത്രത്തിൽ നാഴികക്കല്ലായാണ് വന്ദേഭാരത് എക്സ്പ്രസുകളെ വിലയിരുത്തുന്നത്. 2019 ജനുവരിയിലാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് ഓടി തുടങ്ങുന്നത്. നിലവിൽ 41 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ വേഗതയുള്ള യാത്രയും അത്യാധുനിക സൗകര്യവും ഇവ പ്രധാനം ചെയ്യുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ചുകൾ പൂർണ്ണമായും നിർമിച്ചത്. ന്യൂഡൽഹി-വാരണാസി റൂട്ടിലാണ് ഇത് ഓടി തുടങ്ങിയത്. പൂർണ്ണമായും ശീതീകിച്ച ട്രെയിനുകളിൽ വൈ-ഫൈ, ജിപിഎസ്, ബയോ-വാക്വം ടോയ്ലറ്റുകൾ, എയർ കണ്ടീഷനിംഗ്, എൽഇഡി ലൈറ്റിംഗ്, സിസിടിവി നിരീക്ഷണം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ട്. 110 കോടി രൂപയാണ് ഒരു വന്ദേഭാരതിന്റെ നിർമാണ ചെലവ്. കുറഞ്ഞ വരുമാനക്കാർക്കും അത്യാധുനിക യാത്രസൗകര്യം എന്ന ലക്ഷ്യത്തൊടെ ആരംഭിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ഓടി തുടങ്ങിയത് അയോദ്ധ്യയിൽ നിന്നാണ്. തീരെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന നോൺ എസി ട്രെയിനുകളാണ് ഇവ. ഇത് കൂടാതെ സാംസ്കാരികവും മതപരവുമായി പ്രാധാന്യമുള്ള പ്രദേശങ്ങളിലേക്ക് യാത്ര സൗകര്യം ഉറപ്പാക്കുന്ന ആസ്ത സ്പെഷ്യൽ ട്രെയിനുകളും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സർവീസ് ആരംഭിച്ചത്.
ഓട്ടോമാറ്റിക് സിഗ്‌നലിംഗും കവചും
റെയിൽവെ സ്റ്റേഷനുകളിൽ ഓട്ടോമാറ്റിക് ഇലക്ട്രോണിക് ബ്ലോക്ക് സിഗ്‌നലിംഗ് സംവിധാനങ്ങൾ വികസിപ്പിച്ചതാണ് റെയിൽവേയുടെ മറ്റൊരു പ്രധാന നാഴികക്കല്ല്. ലൈൻ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനും ട്രാക്കുകളിലെ സുരക്ഷയ്‌ക്കുമായാണ് ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം സ്ഥാപിക്കുന്നത്. 2022-23 കാലയളവിൽ 530 കിലോമീറ്ററിലാണ് ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം സ്ഥാപിച്ചത്. സംസ്ഥാനത്ത് എറണാകുളം ജംഗ്ഷൻ- വള്ളത്തോൾ നഗർ റെയിൽ ഇടനാഴിയിൽ ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആൻറി-കോളിഷൻ സംവിധാനമായ കവാച്ചിന്റെ പ്രവർത്തികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) ടെക്നോളജിക്ക് പിന്നിൽ പ്രവർത്തിച്ചത്. ട്രെയിൻ യാത്രയുടെ സുരക്ഷിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം.
യുടിഎസ് മൊബൈൽ ടിക്കറ്റിംഗ് ആപ്പ്
2018-ലാണ് റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) മൊബൈൽ ആപ്പ് അവതരിപ്പിച്ചത്.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾക്കായി ബന്ധപ്പെട്ട ആപ്പ് സ്റ്റോറുകളിൽ നിന്ന് യുടിഎസ് ആപ്പ് സൗജന്യമാണ്.
സമർപ്പിത ചരക്ക് ഇടനാഴി
ചരക്ക് ഇടനാഴി ( Dedicated Freight Corridors- DFC ) പദ്ധതി കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. പഞ്ചാബ് മുതൽ ബീഹാർ വരെയുള്ള 1,337 കിലോമീറ്റർ കിഴക്കൻ സമർപ്പിത ചരക്ക് ഇടനാഴി( EDFC) 55,000 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 15 വർഷം മുൻപ് അംഗീകാരം ലഭിച്ച പദ്ധതിയാണ് നരേന്ദ്രമോദി സർക്കാർ പൂർത്തീകരിച്ചത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ താപവൈദ്യുത നിലയങ്ങൾക്ക് കൽക്കരി നീക്കത്തിന് പദ്ധതി ഏറെ സഹായകരമാകും. നിലവിൽ 250 ട്രെയിനുകളാണ് ഇതുവഴി ചരക്ക് നീക്കം നടത്തുന്നത്. പടിഞ്ഞാറാൻ കോറിഡോറിന്റെ പ്രവർത്തികളും നിലവിൽ അവസാന ഘട്ടത്തിലാണ്. യുപിയിലെ ദാദ്രിയിൽ നിന്ന് നവി മുംബൈയിലേക്കാണ് പ്രസ്തുത ഇടനാഴി. 1,506 കിമി ഇടനാഴിയുടെ 89 ശതമാനം പ്രവർത്തികൾ പൂർത്തിയായി. 2024 സിസംബറിൽ പദ്ധതി രാജ്യത്തിന് സമർപ്പിക്കും.
മേക്ക് ഇൻ ഇന്ത്യ റെയിൽവെയിൽ
2014 ൽ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച മേയ്‌ക്ക് ഇൻ ഇന്ത്യയുടെ എറ്റവും വലിയ സാക്ഷ്യമാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ. ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇവ പൂർണ്ണമായും നിർമിച്ചത്. 2024-25 സാമ്പത്തിക വർഷം 10 വന്ദേഭാരത് റാക്കുകളാണ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ ഒരുങ്ങുന്നത്. 16 കോച്ചുകൾക്കായി 130 കോടിയാണ് ചെലവ്. വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനായി നിരവധി വിദേശ കമ്പനികളാണ് രാജ്യത്ത് യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്.