വയനാട്: കൽപ്പറ്റ സുഗന്ധഗിരിയിൽ നിന്ന് വനംവകുപ്പ് അറിയാതെ 71 മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തി. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇത്
കണ്ടെത്തിയത്. നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവിലാണ് 71 മരങ്ങൾ മുറിച്ചു കടത്തിയത്. സുഗന്ധഗിരി കാഡമം പ്രോജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരം മുറി നടന്നത്. ഇതിന് ഒത്താശ ചെയ്ത് കൊടുത്തത് വനംവാച്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് റോഡിനും വീടുകൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്. 20 മരങ്ങൾ മുറിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ അനുമതിയെ മറയാക്കി 50 മരങ്ങൾ കൂടി മുറിക്കുകയായിരുന്നു. മരങ്ങൾ മുറിക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ലെന്നും പരാതിയുണ്ട്.
സംഭവത്തിന് പിന്നാലെ വാച്ചർമാരായ ജോൺസൺ, എംകെ ബാലൻ എന്നിവരെ വയനാട് ഡിഎഫ്ഒ സസ്പെൻഡ് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനംവകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്. കേസിൽ ഇതുവരെ ആറ് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.