തൃശൂർ: സ്വകാര്യ ബസിൽ വയോധികന് ക്രൂരമർദ്ദനമേറ്റതായി പരാതി. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. കരുവന്നൂർ എട്ടുമന സ്വദേശി പവിത്രൻ എന്ന 68-കാരന് നേരെയാണ് അതിക്രമം നടന്നത്.
ബസിലെ കണ്ടക്ടർ ഊരകം സ്വദേശി രതീഷ് വയോധികനെ ചവിട്ടിയെന്നാണ് പരാതി. പിന്നാലെ പവിത്രൻ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കരുവന്നൂർ പുത്തൻകോട് വെച്ചായിരുന്നു സംഭവം. ചില്ലറ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലെത്തിയതെന്ന് സഹയാത്രക്കാരും പറയുന്നു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ചു. പവിത്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പിന്നീട് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു.