റായ്പൂർ: ഛത്തീസ്ഗഡിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഛത്തീസ്ഗഡ് ബിജാപൂരിലെ വനാതിർത്തിക്ക് സമീപത്ത് നിന്നാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 13 ആയി. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. രാവിലെ 10 ഭീകരരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തിരുന്നു.
പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബിജാപുരിലെ ലേന്ദ്ര, കോർച്ചോളി ഗ്രാമങ്ങൾക്കിടയിലുള്ള വനാതിർത്തിയിലാണ് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ജില്ലാ റിസർവ് ഗ്രൂപ്പ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് എന്നിവരുടേതായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം നാല് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന വ്യക്തമാക്കി.