തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. ഇമെയിലിലൂടെയാണ് വരാനാകില്ലെന്ന് കാണിച്ച് വർഗീസ് ഇഡിയ്‌ക്ക് മറുപടി നൽകിയത്. തൃശൂർ ജില്ലാ സെക്രട്ടറിയായതിനാൽ ആലത്തൂർ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രിക സമർപ്പണ തിരക്കുകളുണ്ടെന്ന് കത്തിൽ പറയുന്നത്. ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ലെന്നും കത്തിലൂടെ അറിയിച്ചു.
കരുവന്നൂർ കള്ളപ്പണക്കേസിൽ എംഎം വർഗീസിനോട് ഇന്ന് ഹാജരാകണമെന്നാണ് ഇഡി നിർദ്ദേശിച്ചിരുന്നത്. കള്ളപ്പണക്കേസിൽ ശക്തമായ അന്വേഷണം തുടരുമെന്ന് പ്രധാനമന്ത്രി ആലത്തൂർ സ്ഥാനാർത്ഥി പ്രൊഫ.ടി.എൻ സരസുവിന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നടപടികൾ കടുപ്പിച്ചത്. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമ്മിഷനും കൈമാറി.
കരുവന്നൂരിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അക്കൗണ്ടുകൾ തുറക്കണമെങ്കിൽ അംഗത്വമെടുക്കണമെന്ന സഹകരണ നിയമം മറികടന്നാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നത്. തൃശൂരിലെ 17 ഏരിയ കമ്മിറ്റികൾക്ക് കീഴിൽ വിവിധ സഹകരണ ബാങ്കുകളിലായി 25 അക്കൗണ്ടുകളുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.