തിരുവനന്തപുരം: ജില്ലയിലെ വികസന സാധ്യതകൾ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കേന്ദ്രസർക്കാരിന്റെ പോയ വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും കേരളത്തിലെ ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ എത്തിക്കാൻ സാധിച്ചത് മോദി സർക്കാരിന്റെ വിജയമാണെന്നും എസ് ജയശങ്കർ പറഞ്ഞു. കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
” വിദേശകാര്യ മന്ത്രി എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് കേരളം ഒരുപാട് വികസന സാധ്യതകളുള്ള സംസ്ഥാനമാണ്. തലസ്ഥാനമായ തിരുവനന്തപുരം ഇനിയും വികസിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തും. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായ വികസനം നിരവധിയാണ്. രാജീവ് ചന്ദ്രശേഖറിലൂടെ തിരുവന്തപുരത്തും വികസനം സാധ്യമാകും. കേന്ദ്രമന്ത്രിമാരും സ്ഥാനാർത്ഥികളുമായ രാജീവ് ചന്ദ്രശേഖറിനും വി. മുരളീധരനും പിന്തുണ അറിയിക്കുന്നു.”- എസ് ജയശങ്കർ പറഞ്ഞു.
ഒരു കാലത്ത് ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ രാജ്യം എത്തിനിൽക്കുന്നത് 5-ാം സ്ഥാനത്താണ്. ഇതിനിടയിൽ കൊറോണ മഹാമാരി വന്നുപോയി, റഷ്യ- യുക്രെയ്ൻ യുദ്ധം നടന്നു, എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് 5-ാം സ്ഥാനത്ത് തന്നെ നിലയുറപ്പിക്കാൻ സാധിച്ചു. ആഗോള സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, പിഎം ആവാസ് യോജന, അന്നയോജന, കിസാൻസമ്മാൻ നിധി, ജൽ ജീവൻ മിഷൻ തുടങ്ങി നിരവധി പദ്ധതികൾ അദ്ദേഹം രാജ്യത്തെ ജനങ്ങൾക്കായി ആവിഷ്കരിച്ചെന്നും ഇന്ന് ഭാരതത്തെ മറ്റു രാജ്യങ്ങൾ പോലും വിലമതിക്കന്നുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത 25 വർഷത്തേക്കുള്ള വികസന പദ്ധതികൾ മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ എന്തൊക്കെ വികസനങ്ങളും മാറ്റങ്ങളും കൊണ്ടുവരണമെന്നുള്ള കൃത്യമായ അവബോധം കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് ഓരോ മണ്ഡങ്ങളിലുള്ള എൻഡിഎയുടെ സ്ഥാനാർത്ഥികൾ കരുത്ത് പകരുന്നനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്ന് ഒരുപാട് പേർ വിദേശരാജ്യങ്ങളിലേക്ക് പോവുന്നുണ്ട്. വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഇന്ന് ദൃഢമാണ്. യുദ്ധമുഖത്ത് കുടുങ്ങി കിടന്നവരെയും കൊറോണ മഹാമാരികാലത്ത് കുടുങ്ങി കിടന്നവരെയും നമ്മുടെ രാജ്യത്തിലേക്ക് തിരികെ എത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർ വളരെ ആത്മവിശ്വസത്തോടെ പോകുന്നു.
പ്രവാസികളേയും സാധാരണക്കാരേയും നരേന്ദ്ര മോദി സർക്കാർ ഒരുപേലെയാണ് ചേർത്തുപിടിച്ചതെന്നും കൂടുതൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കേന്ദ്ര സർക്കാർ തുറന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ വികസിതമാക്കാനുള്ളതാണെന്നും അതിന്റെ മാറ്റങ്ങൾ തിരുവനന്തപുരത്തും പ്രകടമാകുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി.