കൽപ്പറ്റ: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭീകര സംഘടനയായ പിഎഫ്ഐ നിരോധിച്ചതിന് ശേഷവും രാഹുൽ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിക്കുന്നത് ഏറെ ഗൗരവകരമായി തന്നെ കണേണ്ടതാണ്. രാഹുലിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുക്കാറുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പിന്തുണ സ്വീകരിച്ചതിലൂടെ രാഹുൽ ആ പ്രതിജ്ഞയിൽ പോലും വെളളം ചേർത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
സിപിഎം- കോൺഗ്രസ് സഖ്യത്തെയും സ്മൃതി ഇറാനി പരിഹസിച്ചു. ഡൽഹിയിൽ ഇരുപാർട്ടിയും ഒന്നിക്കുന്നുവെന്നും എന്നാൽ കേരളത്തിൽ രണ്ട് ചേരിയിലാണെന്നും അവർ പറഞ്ഞു. യാതൊരു ശത്രുതയും ഇല്ലാതെയാണ് ഡൽഹിയിൽ സഖ്യകക്ഷി നേതാക്കൾ യോഗം ചേരുന്നത്. എന്നാൽ വയനാട് സീറ്റിന്റെ കാര്യത്തിൽ നേതാക്കൾ തികഞ്ഞ അതൃപ്തിയിലാണ്. വയനാട്ടിൽ കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണ റാലിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാഹുലിന്റെ പത്രികാ സമർപ്പണ റാലിയിൽ നിന്ന് മുസ്ലീം ലീഗ് പതാകകൾ ഒഴിവാക്കിയ സംഭവവും സ്മൃതി ഇറാനി പരാമർശിച്ചു. ലീഗിന്റെ വോട്ട് വാങ്ങുന്നതിൽ രാഹുൽ ലജ്ജിക്കണമെന്ന് അവർ പറഞ്ഞു. കേരളത്തിൽ മുസ്ലീം ലീഗിൽ നിന്ന് പിന്തുണ ലഭിക്കുന്നത് രാഹുലിന് കുറച്ചിലാണെങ്കിൽ വടക്കേ ഇന്ത്യ സന്ദർശിക്കുമ്പോഴും ക്ഷേത്രസന്ദർശനം നടത്തുമ്പോഴും രാഹുലിന്റെ മുസ്ലീം ബന്ധം മറച്ചുവയ്ക്കാൻ കഴിയില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ രാഷ്ട്രീയം മറയാക്കി സനാധന ധർമ്മത്തിനെതിരെ വിരോധം സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.