മുംബൈ: ഐപിഎല്ലിൽ മിന്നും പ്രകടനം തുടരുന്ന ലക്നൗവിന്റെ യുവതാരം മായങ്ക് യാദവിനെതിരെ വിചിത്ര ആരോപണവുമായി പാക് മാദ്ധ്യമപ്രവർത്തകൻ. ടി20 ലോകകപ്പിനോടനുബന്ധിച്ച് പാകിസ്താൻ പേസർ ഹാരിഫ് റൗഫിന്റെ വീഡിയോ ബിസിസിഐ കാണിച്ചു കൊടുക്കുന്നുണ്ടെന്നാണ് ഫരീദ് ഖാന്റെ ആരോപണം. പാക് മുൻ പരിശീലകൻ മോണി മോർക്കൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് ബാബർ അസമിനെയും സയിം അയൂബിനെയും പുറത്താക്കുന്നതിന് വേണ്ടിയുള്ള പരിശീലനം മായങ്കിന് ലഭിക്കുന്നതെന്നും ഫരീദ് എക്സിൽ കുറിച്ചു.
ഐപിഎല്ലിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു വിക്കറ്റ് നേടി. പഞ്ചാബിനും ആർസിബിക്കും എതിരായ മത്സരങ്ങളിൽ 3 വീതം വിക്കറ്റാണ് താരം വീഴ്‌ത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ലക്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ഒരു മത്സരത്തിൽ പോലും കളിക്കാനായില്ല. 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ തുടർച്ചയായി പന്തെറിയുന്ന താരം ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 20 ലക്ഷം രൂപയ്‌ക്കാണ് ലക്നൗ താരത്തെ സ്വന്തമാക്കിയത്.
രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് തന്റെ സ്വപ്നം. അതിനുള്ള ചവിട്ടുപടിയാണ് ഐപിഎല്ലിലെ പ്രകടനം. നന്നായി പരിശീലിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരുപാട് കാര്യങ്ങളിൽ കൃത്യത വരുത്തിയാൽ മാത്രമേ വേഗതയോടെ പന്തെറിയാൻ സാധിക്കൂവെന്നും ആർസിബിക്കെതിരായ മത്സരത്തിന് ശേഷം മായങ്ക് യാദവ് മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.