തിരുവനന്തപുരം: അരുണാചൽപ്രദേശിൽ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തിൽ ദുരൂഹതകളേറുകയാണെന്ന് പൊലീസ്. മൂന്ന് പേരും സാങ്കൽപിക അന്യഗ്രഹ ജീവികളുമായി സംഭാഷണം നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് കണ്ടെത്തി. ആൻഡ്രോമീഡിയ ഗ്യാലക്‌സിയിൽ ജീവിക്കുന്ന ‘ മിതി’ എന്ന സാങ്കൽപിക അന്യഗ്രഹ ജീവിയുമായി സംഭാഷണം നടത്തിയതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
നിരവധി ചോദ്യങ്ങളാണ് ദമ്പതികൾ സാങ്കൽപിക അന്യഗ്രഹ ജീവിയോട് ചോദിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്യഗ്രഹ ജീവിതത്തെ കുറിച്ചും ഭൂമിയിൽ നടക്കുന്ന പരിണാമത്തെ സംബന്ധിച്ചും മിതിയോട് നവീനും ദേവിയും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഉത്തരമായി ഒരു ഗ്രഹത്തിൽ നിന്നും മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്നതിന്റെ വിവരങ്ങളും മിതി നൽകിയിട്ടുണ്ട്.
ഇതിനുപുറമെ ഭൂമിയിലുണ്ടായിരുന്ന ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും അവയെ ഇത്തരത്തിൽ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നുള്ള മറുപടിയും മിതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായിരിക്കാം മിതി എന്ന വ്യാജപേരിൽ സംഭാഷണം ചെയ്ത വ്യക്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്യഗ്രഹത്തിലേക്ക് യാത്ര ചെയ്യാനുള്ള സ്‌പേസ് ഷിപ്പുകളുടെ ചിത്രങ്ങളും ഇരുവരുടെയും ലാപ്‌ടോപ്പുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. മിതി എന്ന വ്യാജ ഐഡിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നവീൻ തന്നെയുണ്ടാക്കിയ വ്യാജ ഐഡിയാണോ മിതി എന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.















