മലപ്പുറം: കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കുമെന്നും സംസ്ഥാനത്ത് ദേശീയതയുടെ അലയൊലികൾ ഉണ്ടാകുമെന്നും ബിജെപി കേരള പ്രഭാരി
പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന അതിവേഗ വികസന പ്രവർത്തനങ്ങളിലൂടെ കേരളവും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യാന്തര തലത്തിൽ വലിയ വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ ഒട്ടനവധി പദ്ധതികൾ അനുവദിക്കുകയും നടപ്പാക്കുകയും ചെയ്തു. കൊച്ചി മെട്രോ, വാട്ടർ മെട്രോ പോലുള്ള വൻ പദ്ധതികൾ നടപ്പിലാക്കാൻ മോദി സർക്കാർ വരേണ്ടി വന്നു. ദേശീയപാതയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ, മാഹി, ബൈപ്പാസുകൾ ഇതിനോടകം ജനങ്ങൾക്ക് മുന്നിലെത്തി.
കേരളത്തിന്റെ വികസനത്തിനും പ്രധാനമന്ത്രി ഒട്ടനവധി പദ്ധതികൾ അനുവദിച്ചു. അതിവേഗ വികസന പ്രവർത്തനങ്ങളിലൂടെ കേരളവും മാറുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരിന്റെ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ജാതി മത ഭേദമില്ലാതെയാണ് പദ്ധതികളുടെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ട് രാജ്യത്തെ എല്ലാ കുടുംബവും പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ്.
കോൺഗ്രസിലെ കുടുംബവാഴ്ച ഇന്ന് കേരളത്തിലെ സിപിഎമ്മിലും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അഴിമതി മാത്രമാണ് ഇടതുസർക്കാർ നടത്തുന്നത്. ദേശീയ തലത്തിൽ ഇന്ന് സിപിഎമ്മിനെ എവിടേയും കാണാനില്ല. കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇതുതന്നെയാണ്. 1989- ൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നില്ല. മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം മികച്ച വ്യക്തിയാണ്. എല്ലാവരും ഒന്നാണെന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നവരാണ് ബിജെപി പ്രവർത്തകർ. മോദിക്ക് വോട്ട് ചെയ്യുമെന്നാണ് മലപ്പുറത്തെ മുസ്ലീം കുടുംബങ്ങൾ പറയുന്നതെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.















