പത്തനംതിട്ട: തനിക്കെതിരെയുള്ള നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി.
പല സിബിഐ കേസുകളിലും പ്രതിയായ ക്രിമിനലിനെ രംഗത്തിറക്കി നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ് കോൺഗ്രസ്. ദല്ലാൾ നന്ദകുമാറിനെ 10-12 വർഷങ്ങൾക്ക് മുമ്പേ പി.ജെ കുര്യൻ വഴി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയെ മാറ്റണം എന്നതുൾപ്പെടെയുള്ള നടക്കാത്ത ആവശ്യങ്ങളുമായാണ് അദ്ദേഹം തന്നെ കാണാൻ പലപ്പോഴായി വന്നിട്ടുള്ളത്. കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പി. ജെ കുര്യന്റെ പേരിലുണ്ടായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. പി.ജെ കുര്യനെതിരായ തെളിവുകൾ ആവശ്യമെങ്കിൽ പുറത്തുവിടുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
ആന്റോ ആന്റണി പിജെ കുര്യന്റെ ശിഷ്യനാണ്. ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി പാകിസ്താന് വേണ്ടി കുടപിടിക്കുന്ന രാഷ്‌ട്രീയമാണ് അദ്ദേഹത്തിന്റേത്. കരുവന്നൂരും കണ്ടലയും ഉൾപ്പെടെ സഹകരണ ബാങ്ക് കൊള്ളയെ കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യുന്ന സമയമാണിത്. കോൺഗ്രസും എൽഡിഎഫും ചേർന്ന് സഹകരണ പ്രസ്ഥാനങ്ങളെ കൊള്ളയടിച്ചു. അത്തരത്തിൽ തട്ടിപ്പ് നടത്തിയ വ്യക്തിയാണ് ആന്റോ ആന്റണി. മേലുകാവ് ബാങ്കിൽ നിന്ന് 12 കോടിയാണ് ആന്റോ ആന്റണിയുടെ സഹോദരൻ 69 പേരുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. മൂന്നിലവ് ബാങ്കിൽ നിന്ന് 2 കോടി, തീക്കോയിലെ ഒരു ബാങ്ക്., ഉൾപ്പെടെ മണ്ഡലത്തിലെ നാല് ബാങ്കുകളിലെ കൊള്ളയ്‌ക്ക് പിന്നിൽ ആന്റോ ആന്റണിയുണ്ട്. അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം നടക്കുന്നതുകൊണ്ടാണ് സമൂഹത്തിന് മുന്നിൽ ഈ കൊള്ള ചർച്ചയാകാത്തതെന്നും അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എനിക്കെതിരെ എൻഐഎ കേസോ മറ്റുമൊന്നുമില്ല. മൂന്ന് നാല് മാസങ്ങൾക്ക് മുമ്പ് ഹമാസ് എന്ന ഭീകരവാദ സംഘടനയ്‌ക്കെതിരെ സംസാരിച്ചയാൾക്കെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിൽ എനിക്കെതിരെ എടുത്ത കേസാണ് ആകെയുള്ളത്. അല്ലാതെ യുപിഎ, എൻഡിഎ ഭരണകാലത്ത് മറ്റൊരു കേസും എനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല. ആന്റോ ആന്റണിയും കുടുംബവും മേലുകാവിലെ 12 കോടി തട്ടിപ്പിൽ ഇഡി അന്വേഷണ പരിധിയിലാണെന്നും അനിൽ വ്യക്തമാക്കി.