കൽപ്പറ്റ: ദല്ലാൾ നന്ദകുമാറിന്റെ ആരോപണം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. നിലവിൽ ഉയരുന്ന ആരോപണം അനിൽ ആന്റണിക്കെതിരെയല്ലെന്നും എ.കെ ആന്റണിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് അകത്ത് ആന്റണിക്കെതിരെ നീക്കങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. എ.കെ ആന്റണിയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരാണ് ഇതിന് പിന്നുള്ളത്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നതോട് കൂടി സമ്പൂർണമായി എ.കെ ആന്റണിയെ ഒഴിവാക്കാനുള്ള നീക്കമാണിത്. ഒരു വ്യാഴവട്ട കാലത്തിന് ശേഷമാണ് ഇത്തരമൊരു ആരോപണവുമായി വരുന്നത്.
ആന്റണിയുടെ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്ന് വരുത്താൻ വേണ്ടിയുള്ള വളരെ ആസൂത്രിതമായ നീക്കമാണിത്. എ.കെ ആന്റണിയെ രാഷ്‌ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി നടത്തുന്ന പ്രചാരണമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ പല ആരോപണങ്ങളും ഉന്നയിക്കുന്നയാളാണ് ഇവിടെയും ആരോപണം ഉന്നയിച്ചിരിക്കുന്ന ദല്ലാൾ നന്ദകുമാർ.
അനിൽ ആൻ്റണി അധികാര സ്ഥാനങ്ങളൊന്നും തന്നെ വഹിച്ചിട്ടില്ല. അതിനാൽ ആൻ്റണിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഉദ്ദേശമാണിത്. ആരോപണം ഒരർത്ഥത്തിലും അനിൽ ആന്റണിക്കെതിരെയല്ല. ഒളിയമ്പെയ്യുന്നവർ പുറത്ത് വരുന്നതാകും നല്ലതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിബിഐ സ്റ്റാന്റിംഗ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയിൽ നിന്ന് അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് നന്ദകുമാര്‍ വെളിപ്പെടുത്തിയത്. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനും അവകാശവാദവുമായി രംഗത്തെത്തി. ആരോപണങ്ങൾ തള്ളി അനിൽ ആൻ്റണി തന്നെ രംഗത്തെത്തിയിരുന്നു.
കേരള രാഷ്‌ട്രീയത്തെ പിടിച്ച് കുലുക്കിയ പി.ജെ കുര്യന്റെ പേരിലുണ്ടായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണെന്നും ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും അനിൽ ആൻ്റണി പറഞ്ഞു. പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആന്റെ ആൻ്റണി പി.ജെ കുര്യന്റെ ശിഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.