റാഞ്ചി: മുൻ ഇന്ത്യൻ നായകനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ് ധോണിയുടെ പരാതിയിൽ മുൻ ബിസിനസ് പാർട്ണർ അറസ്റ്റിൽ. ജയ്പൂരിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നതിന് തന്റെ പേര് അനധികൃതമായി ഉപയോഗിച്ചെന്ന താരത്തിന്റെ പരാതിയെ തുടർന്നാണ് മിഹിർ ദിവാകർ അറസ്റ്റിലായത്.
മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസും ഡയറക്ടർമാരായ ആർക്ക സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ധോണി റാഞ്ചി ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തത്. താരത്തിന്റെ പരാതിയിന്മേൽ ജയ്പൂർ പൊലീസാണ് ദിവാകറിനെ അറസ്റ്റ് ചെയ്യത്. ഇയാൾക്കെതിരെ ഐപിസി 406, 420, 467, 468, 471, 120(ബി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എം.എസ് ധോണിയുടെ പേരിൽ തുടങ്ങിയ ക്രിക്കറ്റ്, സ്പോർട്സ് അക്കാദമികൾക്കായി 15 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതാണ് റിപ്പോർട്ട്. കരാറിൽ പറഞ്ഞിരിക്കുന്ന അനുപാതത്തിൽ ഫ്രാഞ്ചൈസി ഫീസ് നൽകാനും ലാഭം പങ്കിടാനുമുള്ള നിബന്ധനകൾ ആർക്ക സ്‌പോർട്‌സ് ലംഘിച്ചതോടെ പാർട്ണർമാർക്ക് ധോണി നൽകിയ അധികാരപത്രം 2021 ആഗസ്റ്റ് 15ന് റദ്ദാക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും അക്കാദമികളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും ആരംഭിക്കുകയായിരുന്നു.
2021 ജനുവരിയിൽ എം.എസ് ധോണി മിഹിർ ദിവാകറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഫ്രാഞ്ചൈസി ഫീസ് നൽകാനും ലാഭം പങ്കിടാനുമുള്ള നിബന്ധനകൾ ആർക്ക സ്‌പോർട്‌സ് ലംഘിച്ചതോടെ ധോണി കരാർ റദ്ദാക്കിയിരുന്നു. എന്നാൽ ധോണിയുടെ പേരുപയോഗിച്ച് അക്കാദമികൾ ആരംഭിക്കുകയും 15 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തു.















