ബെംഗളൂരു: സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേൾക്കുന്ന രാജ്യത്തെ ആദ്യ കോടതിയായിമാറി കർണാടക ഹൈക്കോടതി. അഡ്വ: സാറാ സണ്ണിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ തന്റെ കേസുമായി ബന്ധപ്പെട്ട വാദം പ്രസ്താവിച്ചത്. ഒരു അംഗീകൃത ആംഗ്യഭാഷ വ്യാഖ്യാതാവിന്റെ സഹായത്തോടു കൂടിയായിരുന്നു ഇത്.
ആംഗ്യഭാഷാ വ്യാഖാതാവ് മുഖേനയാണെങ്കിലും സാറ സണ്ണിയുടെ വിശദമായ വാദങ്ങൾ അഭിനന്ദനാർഹമാണെന്നും ഇത് കോടതിരേഖകളിൽ ഉൾപ്പെടുത്തുമെന്നും ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദങ്ങൾ രേഖപ്പെടുത്തുന്ന ആദ്യ ഹൈക്കോടതിയായി കർണാടക ഹൈക്കോടതി ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് വാദത്തിനിടെ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്തും പറഞ്ഞു.
ഭർത്താവിനെതിരെ ഐപിസി സെക്ഷൻ 498 (എ), 504, 506, സ്ത്രീധനനിരോധന നിയമത്തിലെ 3,4 വകുപ്പുകൾ പ്രകാരം കേസെടുത്ത പരാതിക്കാരിക്ക് വേണ്ടിയാണ് സാറ ഹാജരായത്. കേസ് റദ്ദാക്കണമെന്നും ലുക്ക്ഔട്ട് സർക്കുലർ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു ഭർത്താവ് കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകയായ സാറക്കുവേണ്ടി ഒരു ആംഗ്യഭാഷാ വ്യാഖാതാവിനെ നിയമിക്കണമെന്ന് കർണാടക ഹൈക്കോടതി നേരത്തെ രജിസ്ട്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.