ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ മസ്ജിദിൽ ഉയർത്തി മദ്ധ്യപ്രദേശിലെ ബൊഹ്റ സമുദായം . ഭോപ്പാലിലെ അലിഗഞ്ച് ഹൈദരി മസ്ജിദിലാണ് നരേന്ദ്ര മോദിയെ പിന്തുണച്ച് ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നത് . മസ്ജിദിലെ പുരോഹിതൻ ജോഹർ അലി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.
ഇതോടൊപ്പം മോദിയുടെ പോസ്റ്ററുകളും ഇവർ ഉയർത്തി . ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി അലോക് ശർമ്മയെ പിന്തുണച്ചാണ് , ബൊഹ്‌റ സമുദായം രംഗത്തെത്തിയത് . ‘ഇത്തവണ ഞങ്ങൾ 400 കടക്കുന്നു’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കി .
നരേന്ദ്രമോദി ബൊഹ്‌റ സമുദായവുമായി വളരെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട് . ബോറ സമുദായത്തിന്റെ മതപരമായ പരിപാടിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഈ സമുദായത്തിലെ ഭൂരിഭാഗം ആളുകളും കച്ചവടക്കാരാണ്. അവരുടെ വ്യവസായ സമൂഹവും പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്നുണ്ട്.
2018 സെപ്തംബർ 14 ന് ഇൻഡോറിൽ ബൊഹ്റ സമുദായത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനും മോദി എത്തിയിരുന്നു. ഇതിനിടയിൽ, പ്രധാനമന്ത്രി ബൊഹ്‌റ സമുദായത്തെ വളരെയധികം പ്രശംസിക്കുകയും ബൊഹ്റ സമുദായവുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
2023 ഫെബ്രുവരി 10-ന് മുംബൈയിലെ ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പ്രോഗ്രാമിനും മോദി എത്തി. അൽ ജാമിഅ-തുസ്-സൈഫിയയുടെ (സെയ്ഫ് അക്കാദമി) കാമ്പസും അന്ന് ഉദ്ഘാടനം ചെയ്തു. ബൊഹ്‌റ കുടുംബത്തിലെ അംഗമാണെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. ഇന്ത്യയിലെ മൊത്തം മുസ്ലീം ജനസംഖ്യ 20 കോടിയാണ്. ഇതിൽ ബൊഹ്റ മുസ്ലീം ജനസംഖ്യ 10 ലക്ഷമാണ്.