സാധാരണ പുകവലിയേക്കാൾ സുരക്ഷിതമാണെന്നു കരുതി പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സിഗരറ്റുകൾ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് യുഎസിലെ ഒരു സമകാലിക പഠനം വ്യക്തമാക്കുന്നത്. ജീവിതത്തിലെ ഏതു ഘട്ടത്തിലും വാപ്പിങ് അഥവാ ഇ-സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഗ്ലിസറിൻ, ഫ്‌ളേവറുകൾ, നിക്കോട്ടിൻ എന്നിവ അടങ്ങിയ ലായനിയാണ് ഇ-സിഗരറ്റിൽ ഉപയോഗിക്കുന്നത്. ഇവ ഇലക്ട്രോണിക് രീതിയിൽ ചൂടാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന പുകയാണ് ഇ-സിഗരറ്റ് വലിക്കുന്നവര്‍ ശ്വസിക്കുന്നത്. പുകവലി നിർത്താൻ ആഗ്രഹമുള്ള പലരും ഒരു ബദൽ മാർഗമായാണ് ഇ-സിഗരറ്റുകൾ തിരഞ്ഞെടുക്കാറ്.
ഹൃദയത്തിന്റെ പേശികൾ ദൃഢമാവുകയോ ദുർബലമാവുകയോ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഇ-സിഗരറ്റിലെ വാപ്പിങ് ലായനിയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ദീർഘനേരം ഉപയോഗിക്കുന്നതിലൂടെ ഹൃദയത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനിടയാക്കുകയും അവ കൂടുതൽ കട്ടിയുള്ളതാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയ സ്തംഭനത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്.
പുകവലി ഉപേക്ഷിക്കുന്നതിനുള്ള ഒരു സഹായി എന്നതിന് പകരം ഇ-സിഗരറ്റിലെ നിക്കോട്ടിൻ ആസക്തിയുടെ ഉറവിടമായി മാറിയേക്കാം. വാപ്പിങ് ലായനി ആകസ്മികമായി ശരീരത്തിനുള്ളിലെത്തിയാൽ അത് നിക്കോട്ടിൻ വിഷബാധയ്‌ക്കും കാരണമാകും. ഇ-സിഗരറ്റുകളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ ഇതിലെ രാസവസ്തുക്കൾ പല ശ്വാസകോശരോഗങ്ങൾക്കും കാൻസറിനും വരെ കാരണമായേക്കാം.
ഇ-സിഗരറ്റുകളുടെ നിർമ്മാണവും ഇറക്കുമതിയും വില്പനയും നിരോധിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെങ്കിലും ഇവ കരിഞ്ചന്തകളിൽ സുലഭമാണ്. പ്രിവന്റീവ് മെഡിസിന്റെ കഴിഞ്ഞവർഷത്തെ സർവ്വേ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏകദേശം 23 ശതമാനം ആളുകൾ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരാണ്. ഇതിൽ 8 ശതമാനം ആളുകൾ ദിവസേന ഇ-സിഗരറ്റ് ഉപയോഗിക്കുന്നു.