ന്യൂഡൽഹി: 20 വർഷത്തോളം സിംഗപ്പൂർ ഭരിച്ച പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് രാജി പ്രഖ്യാപിച്ചു. മെയ് 15ന് സ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപനം. തന്റെ പിൻഗാമിയായി ലോറൻസ് വോങ് അധികാരമേൽക്കുമെന്നും ലീ അറിയിച്ചു. നേതൃമാറ്റത്തെ സുപ്രധാന നിമിഷമെന്നാണ് ലീ വിശേഷിപ്പിച്ചത്. നിലവിൽ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമാണ് 51 കാരനായ വോങ്.
72 കാരനായ ലീ 2004 ആഗസ്ത് 12നാണ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 70 വയസ്സിന് ശേഷം താൻ അധികാരത്തിൽ തുടരില്ലെന്ന് 2012 ൽ വ്യക്തമാക്കിയിരുന്ന ലീ , കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഉദ്ദേശിച്ചതിലും വൈകിയാണ് പടിയിറങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് ഈ വര്‍ഷം സ്ഥാനം ഒഴിയുമെന്ന് ലീ പ്രഖ്യാപിച്ചത്.
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാന്‍ യൂവിന്റെ മൂത്ത മകനായി 1952 ല്‍ ജനിച്ച ലീ ഗണിത ശാസ്ത്രജ്ഞൻ കൂടിയാണ്.