എറണാകുളം: മാസപ്പടി കേസിൽ ഇഡിയുടെ സമൻസിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കോടതിയെ സമീപിച്ചത്. എംഡിക്ക് പിന്നാലെ സിഎംആർഎലിലെ മറ്റ് ഉദ്യോഗസ്ഥരും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നത്. ഈ മാസം 12-നും ഇഡിക്കെതിരെ ശശിധരൻ കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസിലെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഇഡിയുടെ വാദങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉൾപ്പെടെ മാസപ്പടി നൽകിയ സംഭവത്തിലാണ് കർത്തയെ ചോദ്യം ചെയ്യുന്നത്.135 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, കേസുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് ശശിധരനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇഡി.