റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 18 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരുടെ നേതാവുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷമേ വധിക്കപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാങ്കർ മേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡും അതിർത്തി സുരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തിയത്. സൈനികരെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രദേശത്ത് നിന്ന് നിരവധി മാരകായുധങ്ങളും വെടിക്കോപ്പുകളും സൈനികർ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം വനാതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമ്യൂണിസ്റ്റ് ഭീകരനും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.