കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ. രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് ഗുണമാകുമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി വ്യക്തമാക്കി.
ഇൻഡി മുന്നണിയിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് ഇക്കുറി കോട്ടയത്ത് മത്സരം നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ കോട്ടയം സന്ദർശനം തനിക്ക് നേട്ടമാകുമെന്ന ചാഴിക്കാടന്റെ പ്രസ്താവന കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷവും ഇതുവരെ കാണാത്ത വികസന മുരടിപ്പാണ് കോട്ടയം നേരിടുന്നത്. ഈ കാലയളവിൽ നരേന്ദ്രമോദി സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ഒരു കുറ്റബോധവും ഇല്ലാതെ തന്നെ സ്വന്തം പേരിലാക്കി ചാഴിക്കാടൻ അടിച്ചെടുക്കുകയാണ് ചെയ്തതെന്നും ലിജി ലാൽ പറഞ്ഞു.
തോമസ് ചാഴിക്കാടൻ വികസന തുടർച്ചയ്‌ക്ക് എന്ന നിലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പകർപ്പിലും വ്യാജ പ്രചാരണമാണ് നടത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ തോമസ് ചാഴിക്കാടൻ നടപ്പിലാക്കിയ പദ്ധതി വിശദീകരിക്കണമെന്ന് ലിജിൻ ലാൽ ആവശ്യപ്പെട്ടു. കൂടാതെ നരേന്ദ്രമോദി സർക്കാർ കോട്ടയത്ത് ചെയ്ത 4,100 കോടി രൂപയുടെ വികസനം തോമസ് ചാഴിക്കാടൻ എംപിയായതോടെ നടപ്പിലാക്കിയെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സ്വന്തം നിലയിൽ ഒരു എംപിക്ക് ചെയ്യാവുന്ന വികസനപ്രവർത്തനങ്ങളിൽ പോലും ഏഴ് കോടി രൂപ മാത്രമാണ് തോമസ് ചാഴിക്കാടൻ ചിലവഴിച്ചിരിക്കുന്നത്. എന്നാൽ റെയിൽവേ വികസനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് 4,100 രൂപയുടെ വികസനം പരാമർശിച്ചിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ കോട്ടയത്ത് ചെയ്ത 4,100 കോടി രൂപയുടെ വികസനം തോമസ് ചാഴിക്കാടൻ നടപ്പിലാക്കിയെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിൻ ലാൽ പറഞ്ഞു.