തിരുവനന്തപുരം: ഹെഡ് നഴ്സിനെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സായിരുന്ന ബിജു കുമാറിനെയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ബിജുവിനെ കാണാതായത്. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ബിജു കുമാർ ജോലിക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. എന്നാൽ ജോലിക്കെത്തിയില്ല. ആശുപത്രി ജീവനക്കാർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ജോലിക്ക് എത്തിയില്ലെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഫോൺ വീട്ടിൽ വച്ച് പോയതിനാൽ ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല.
ഇതോടെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. വൈകിട്ടോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.
ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കളുടെ ആരോപണം. ബിജു കുമാറിന്റെ ഭാര്യ ശാലിനിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സാണ്. മൂന്ന് മാസം മുമ്പാണ് ഇവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഭാര്യയുടെ സ്ഥലം മാറ്റത്തിന് ബിജു കുമാർ ഇടപെടൽ നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു.