ഗഡ്ചിരോളി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമുൾപ്പെടുന്ന ഗഡ്ചിരോളി ജില്ലയിൽ 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലയിൽ നാളെയാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഗഡ്ചിരോളി പൊലീസ് സൂപ്രണ്ട് നിലോത്പാൽ അറിയിച്ചു.
ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി തയാറെടുപ്പുകൾ നടത്തി വരികയാണ്. നാളെ 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിക്കുക. ജില്ലയിൽ ആകെ 206 ബൂത്തുകളാണ് ഉള്ളത്. 130 ഡ്രോണുകളാണ് ഇവിടെ നിരീക്ഷണത്തിനായി ശക്തമാക്കിയിരിക്കുന്നതെന്നും നിലോത്പാൽ പറഞ്ഞു.
പ്രധാന റോഡുകളിൽ ബാരിക്കേഡുകളും പൊലീസ് ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്യാമ്പയിൻ ഏപ്രിൽ 14-ന് പൊലീസ് നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ 48 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2019-ലെ തെരഞ്ഞെടുപ്പിൽ 25-ൽ 23 സീറ്റുകളും ബിജെപി നേടിയിരുന്നു.ഏപ്രിൽ 19,26, മെയ് 7,13,20 എന്നീ തീയതികളിലായി അഞ്ച് ഘട്ടങ്ങളിലാണ് മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.