ദേശീയത ജീവശ്വാസമാക്കി രാഷ്‌ട്രമാണ് വലുതെന്ന് ഉറക്കെപ്പറഞ്ഞ് ജനം ടിവി പ്രയാണം ആരംഭിച്ചിട്ട് ഇന്ന് ഒമ്പത് വർഷം. ഒരൊറ്റ ദിശയിൽ മാത്രം സഞ്ചരിച്ചിരുന്ന മാദ്ധ്യമലോകത്ത് മാറ്റത്തിന്റെ ശംഖൊലിയായാണ് ജനം ടിവി പ്രേക്ഷകർക്കിടയിലെത്തിയത്. 2015 ഏപ്രിൽ 19-നാണ് സത്യത്തിന്റെ ശബ്ദവുമായി ജനം ടിവി പിറന്നുവീണത്. കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിലെ പ്രൗഢ ഗംഭീരമായ സദസിൽ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹത്തോടെയാണ് ജനം ടിവിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്.
ഒരു കൂട്ടം ദേശസ്നേഹികളുടെ സമ്പൂർണ സമർപ്പണത്തിലൂടെയായിരുന്നു ജനം ടിവി യാഥാർത്ഥ്യമായത്. ഇന്ന് ഒമ്പത് വർഷം പൂർത്തിയാകുമ്പോൾ ജനം ടിവിയുടെയും പിന്നിൽ പ്രവർത്തിച്ചവരുടെയും യശസ് വാനോളം ഉയരുകയാണ്. ജനം ടിവിക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.
ദേശീയതയേയും സനാതനധർമ്മത്തെയും വെല്ലുവിളിക്കുന്നവർക്കെതിരെ വാർത്തയുടെ പടവാളുയർത്തി പോരാട്ടം തുടരുകയാണ് ജനം. തിരസ്കരിക്കപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ഉറച്ച ശബ്ദമായി മാറിയ ടീം ജനം ഒമ്പത് വർഷം കൊണ്ട് കേരളത്തിലെ മാദ്ധ്യമ സംസ്കാരത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച് കഴിഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ രാജ്യവിരുദ്ധ നിലപാടുകളും കേരളം ഭീകരരുടെ കളിത്തൊട്ടിലായി മാറുന്നുവെന്ന സത്യവും തുറന്നുപറഞ്ഞാണ് ജനം ടിവി മിഴി തുറന്നത്.
അയോദ്ധ്യ ബാബറി മസ്ജിദല്ല രാമജന്മഭൂമിയാണെന്ന് ഉറക്കെ പറഞ്ഞ ഒരേയൊരു മലയാള ദൃശ്യമാദ്ധ്യമം ജനമാണ്. രാമഭക്തർക്ക് അനുകൂലമായ കോടതിവിധി മുതൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ വരെ പ്രേക്ഷകരിലേക്കെത്തിക്കാൻ ടീം ജനത്തിന് സാധിച്ചു.
ശബരിമലയിൽ കമ്യൂണിസ്റ്റ് ധാർഷ്‍ട്യം അഴിഞ്ഞാടിയപ്പോൾ ഭക്തന്റെ വിശ്വാസവും ആചാരവുമെല്ലാം തല്ലിത്തകർക്കാർ ഭരണകൂട സംവിധാനം മുഴുവൻ ഇറങ്ങിയപ്പോൾ അതിന് മുന്നിൽ നെഞ്ചുംവിരിച്ച് നിന്നതും ജനം ടിവിയാണ്. കേരളത്തിൽ മറ്റ് മാദ്ധ്യമങ്ങൾ പറയാൻ മടിച്ച ലൗജിഹാദ് സത്യത്തെയും ഐഎസ് റിക്രൂട്ട്മെന്റിനെയും നിർഭയത്തോടെ ടീം ജനം തുറന്നുകാട്ടി. ഒരു പതിറ്റാണ്ടിലേക്ക് കടക്കുന്ന ജനം ടിവിയുടെ പ്രയാണത്തിൽ ഒപ്പം നിന്ന് ഹൃദയത്തിൽ ഞങ്ങൾക്ക് സ്ഥാനം നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി.