മലപ്പുറം: നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. പറത്തൂർ സ്വദേശി സുധീഷ് (34), കൂട്ടായി സ്വദേശി മുഹമ്മദ് കാസിം(37) എന്നിവരെയാണ് നാടുകടത്തിയത്. ഇവർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി തൃശൂർ റേഞ്ച് ഡിഐജി അജീത ബീഗമാണ് ഉത്തരവിറക്കിയത്.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി. നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്. കൊലപാതകം, കവർച്ചാ കേസുകളിൽ പ്രതിയാണ് മുഹമ്മദ് കാസിം. സുധീഷിന് ഒരു വർഷത്തേക്കും കാസിമിന് ആറുമാസത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.