ഷിംല: കോൺഗ്രസിനെ കടന്നാക്രമിച്ച് ഹിമാചൽ പ്രദേശ്, ബിജെപി വൈസ് പ്രസിഡന്റും ചമ്പൽ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ഭരദ്വാജ്. രാജ്യത്തെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും 60 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭാരതത്തെ കൊള്ളയടിച്ച് മുടിപ്പിക്കുമെന്നും രാജീവ് ഭരദ്വാജ് ആഞ്ഞടിച്ചു. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസിനെ ‘അഴിമതിയുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കനാണ് ഞാൻ താത്പര്യപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ അവർ ഖജനാവ് കൊള്ളയടിക്കാൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അഴിമതിക്കാരെ തുടച്ചു നീക്കാൻ തുടങ്ങി. പ്രധാനമന്ത്രി കോൺഗ്രസിന്റെ അഴിമതിക്ക് പൂട്ടിട്ടിരിക്കുകയാണ്.”- രാജീവ് ഭരദ്വാജ് പറഞ്ഞു.
2014ന് മുമ്പ് നിരവധി അഴിമതികൾ രാജ്യത്തുണ്ടായിട്ടുണ്ട്. ഇപ്പോഴും കോൺഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ അഴിമതി തുടരുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു രൂപ അയച്ചാൽ പോലും അതിൽ 15 പൈസയുടെ ആനുകൂല്യങ്ങൾ മാത്രമേ ജനങ്ങളിൽ എത്തുന്നുള്ളൂവെന്നും രാജീവ് കൂട്ടിച്ചേർത്തു. അഴിമതി നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാർക്കെതിരെ പോരാടുമ്പോൾ പ്രധാനമന്ത്രി നിരവധി കുപ്രചരണങ്ങൾ നേരിടുന്നുണ്ട്. എന്നാൽ രാജ്യത്തെ അമ്മമാരും പെങ്ങൾമാരും ഉൾപ്പെടെ ഓരോ വ്യക്തികളും ഒരു കവചം പോലെ പ്രധാനമന്ത്രിക്ക് ചുറ്റും നിന്ന് പ്രവർത്തിക്കുന്നു. രാജ്യത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തിൽ വിശ്വാസമുണ്ടെന്നും മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.