ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പ്രതി രഞ്ജിത്ത് മാന്നാറാണ് പിടിയിലായത്. ഇയാളുമായി വിവാഹം നിശ്ചയിച്ചിരുന്ന സജിനയ്ക്കും കുടുംബത്തിലെ അഞ്ച് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ചെന്നിത്തല കാരാഴ്മയിൽ വച്ചായിരുന്നു സംഭവം.
സജിനയുമായി യുവാവ് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വീടിന് മുന്നിൽ നിന്നിരുന്ന സജിനയെ പ്രതി പിന്നിൽ നിന്ന് വെട്ടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങളായ റാഷുദ്ദീൻ, നിർമ്മല, മകൻ സുജിത്ത്, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കും വെട്ടേറ്റു.
സംഭവത്തിൽ റാഷുദ്ദീനും സജിനയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈറ്റിലാണ് സജിന ജോലി ചെയ്തിരുന്നത്. ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.