ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല. കർണാടകയിൽ പട്ടാപ്പകൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് കാണുമ്പോൾ കോൺഗ്രസ് സർക്കാരിന് കീഴിൽ കുറ്റവാളികൾ ഭരണം നടത്തുന്നതായാണ് തോന്നുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കർണാടകയിൽ ക്രമസമാധാനം നഷ്ടപ്പെട്ട് തുടങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിൽ വച്ച് കോൺഗ്രസ് നേതാവിന്റെ 24-കാരിയായ മകൾ കുത്തേറ്റ് മരിച്ച സംഭവത്തോടെ സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. കേസിലെ പ്രതികൾക്കെതിരെ നടപടി എടുക്കാത്ത കർണാടക സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിയുടെ മാനസികാവസ്ഥ സംരക്ഷിക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ഈ അവസ്ഥയാണെങ്കിൽ സംസ്ഥാനത്തെ ജനങ്ങൾ എങ്ങനെ സുരക്ഷിതരായി ജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയും കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ ബിസിഎ വിദ്യാർഥി ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ പ്രതി തന്റെ മകളെ 8 തവണ കുത്തിയതായും നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വൻ പ്രതിഷേധ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.