ജയ്പൂർ: തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാൻ കഴിയാത്തവരെ കോൺഗ്രസ് രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിലേക്ക് അയയ്‌ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സോണിയഗാന്ധിയെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. രാജസ്ഥാനിലെ ജലൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
‘തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തവർ കളം വിട്ട് രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗങ്ങളായി മാറി. രാജ്യസഭയിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപിമാർ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ടോ? കോൺഗ്രസ് രാജസ്ഥാനിൽ നിന്ന് ഒരു ദക്ഷിണേന്ത്യൻ നേതാവിനെ രാജ്യസഭയിലേക്ക് അയച്ചു. അദ്ദേഹം ഒരിക്കലും രാജസ്ഥാനെ കുറിച്ച് സംസാരിച്ചിട്ടില്ല.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും നിങ്ങൾ രാജ്യസഭയിലേക്ക് അയച്ചു. അദ്ദേഹം അസുഖബാധിതനായിരുന്നെങ്കിലും നിങ്ങള്‍ അദ്ദേഹത്തെ രാജസ്ഥാനില്‍ കണ്ടോ? ഇപ്പോള്‍ നിങ്ങള്‍ മറ്റൊരു നേതാവിനെ രക്ഷിച്ചു. തെരഞ്ഞെടുപ്പിൽ പോരാടാനും തെരഞ്ഞെടുപ്പിൽ വിജയിക്കാനുമാകാത്തവർ മണ്ഡലം ഉപേക്ഷിച്ച് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് എത്തിയിരിക്കുന്നു.’- പ്രധാനമന്ത്രി പറഞ്ഞു.
സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. നിലവിൽ ആറ് കോൺഗ്രസ് എംപിമാരാണ് രാജസ്ഥാനിൽ നിന്നുള്ളത്. സോണിയ ഗാന്ധി, നീരജ് ദംഗി, രൺദീപ് സിംഗ് സുർജേവാല, കെ സി വേണുഗോപാൽ, പ്രമോദ് തിവാരി, മുകുൾ വാസ്‌നിക് എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള എംപിമാർ. ഇതിൽ, നീരജ് ദംഗി മാത്രമാണ് രാജസ്ഥാൻ സ്വദേശി.