ആരോഗ്യ ഇൻഷുറൻസ് പ്രായ പരിധി വിലക്ക് നീട്ടി ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ). ഇതോടെ 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പോളിസി എടുക്കാവുന്നതാണ്. ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. നിർദ്ദേശിച്ച് പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായി.
കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത് പ്രായ പരിധിയില്ലാതെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് ഐആർഡിഎഐ അറിയിച്ചു. മുതിർന്ന പൗരന്മാർക്കായി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പുതിയ പോളിസികൾ ഏർപ്പെടുത്തണമെന്നും ക്ലെയിം നൽകാനും പരാതി പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്. കാൻസർ, ഹൃദ്രാഗം, വൃക്കരോഗം, എയ്ഡ്സ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇൻഷുറൻസ് പോളിസി നിഷേധിക്കരുതെന്നും നിർദ്ദേശമുണ്ട്.
ജനറൽ, ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് മാത്രമേ ട്രാവൽ ഇൻഷുറൻസ് പോളിസികൾ നൽകാൻ സാധിക്കൂ. ആയുർവേദ, യോഗ, നാചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയടങ്ങുന്ന ആയുഷ് ചികിത്സയുടെ തുകയ്‌ക്ക് പരിധി പാടില്ല. ഇൻഷുറൻസ് കവറേജിലുള്ള മുഴുവൻ തുകയും നൽകണമെന്നും ഉത്തരവിലുണ്ട്.
നിലവിലുള്ള അസുഖങ്ങൾക്ക് ഇനി മുതൽ 36 മാസം കഴിഞ്ഞാൽ ഇൻഷുറൻസ് ആനുകൂല്യം നൽകണം. 48 മാസം വരെ നൽകേണ്ട എന്ന പരിധിയാണ് 36 മാസമായി കുറച്ചത്. പോളിസി എടുക്കുമ്പോൾ രോഗാവസ്ഥ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് നൽകണം. വിവിധ പ്രായപരിധിയിലുള്ളവർക്ക് തടസ്സമില്ലാതെ ഇൻഷുറൻസ് ലഭ്യമാകുന്നുവെന്ന് കമ്പനികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.