ആലപ്പുഴ: സിപിഎം ക്രൂരതയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട നിരവധി പേരുണ്ട് കേരളത്തിൽ. അത്തരത്തിൽ ഒരാളാണ് ഡോ. ഷിബു ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് ക്രൂരതയിൽ ഇദ്ദേഹത്തിന് നഷ്ടമായത് സ്വന്തം കാലാണ്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനു വേണ്ടി വോട്ട് ചോദിക്കാൻ ആലത്തൂരിൽ നിന്ന് ആലപ്പുഴയിൽ എത്തിയിരിക്കുകയാണ് ഷിബു.
പതിനെട്ടാം വയസിൽ ആർമിയിൽ ജോലിയിൽ പ്രവേശിച്ച ഷിബു 17 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ആലത്തൂരിൽ തിരികെ എത്തിയ ശേഷം അദ്ദേഹം പ്രദേശത്തെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പ്രദേശത്ത് ബിജെപിയെ ശക്തിപ്രാപിച്ചതോടെ ഷിബു സഖാക്കളുടെ നോട്ടപ്പുള്ളിയായി. 2018 ഏപ്രിൽ രണ്ടിന് രാത്രി ഒൻപത് മണിയോടെ എട്ടംഗ സംഘം വീട്ടിൽ കയറിയാണ് അദ്ദേഹത്തെ വെട്ടിയത്. കാൻസർ രോഗിയായ അമ്മയുടെ മുന്നിലിട്ടായിരുന്നു ആക്രണം. ഒടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ 38 ലധികം മുറിവുകൾ ഷിബുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. തുടർന്ന് മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഒടുവിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഒപ്പം വലതു കൈയുടെ ശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.
സിപിഎം ഭീകരതയുടെ ഇരയായി ഒതുങ്ങി കൂടാൻ പക്ഷെ മുൻ സൈനികൻ തയ്യാറായില്ല. മാസങ്ങൾക്കുള്ളിൽ പൊയ്‌ക്കാലിൽ നടക്കാനും വാഹനം ഓടിക്കാനും പ്രാപ്തനായി. ചികിത്സാ സമയം അദ്ദേഹം പഠനത്തിനായി മാറ്റിവെച്ചു. ഇന്ന് സോഷ്യൽ സർവ്വീസിലും, അഗ്രിക്കൾച്ചറൽ മൾട്ടിപ്പിൾ ഫാമിങിലും ഡോക്ടറേറ്റ് നേടിയ ശേഷം എൽഎൽബിക്ക് പഠിക്കുകയാണ് ഷിബു.
താൻ നേരിട്ട സമാനതകളല്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകൾ നേരിൽ കാണിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തുന്നത്. ഒന്നരമാസം മുൻപാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിലെത്തിയത്. ബിജെപി ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ഷിബു ബാലകൃഷ്ണൻ നിലവിൽ വിമുക്തഭടന്മാരുടെ സെല്ലിന്റെ സംസ്ഥാന കോ കൺവീനറാണ്.