ന്യൂഡൽഹി: സ്ത്രീ സുരക്ഷയെക്കാൾ കോൺഗ്രസ് പ്രാധാന്യം നൽകുന്നത് വോട്ടുബാങ്കിനാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. ഹുബ്ബള്ളിയിൽ ലവ് ജിഹാദിന് ഇരയായി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമായല്ല. അടുത്തിടെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടന്നപ്പോഴും കോൺഗ്രസ് പ്രാധാന്യം നൽകിയത് വോട്ടുബാങ്കിന് തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ചിന്ത പൊതുസുരക്ഷയെ കുറിച്ചല്ല, രാം രാം എന്ന് വിളിച്ചതിന് അവർ ജനങ്ങളെ തല്ലിച്ചതച്ചു. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് വോട്ടുബാങ്കിനൊപ്പം നിന്നു. കോൺഗ്രസ് നേതാവിന്റെ മകൾ പോലും സുരക്ഷിതയല്ലാത്ത തരത്തിലേക്ക് സംസ്ഥാനത്തിന്റെ ക്രമസമാധാനനില മാറിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഇരയുടെ പിതാവ് കോൺഗ്രസ് പ്രവർത്തകനായിട്ടും അന്വേഷണ പുരോഗതിയിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്നും സംസ്ഥാന സർക്കാരിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിനൊപ്പം ബിജെപി ഉറച്ച് നിൽക്കുന്നു. ഇക്കാര്യം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പെൺകുട്ടിയുടെ വീട് സന്ദർശിച്ച വേളയിൽ പിതാവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്‌ക്കുന്നെന്നും പൂനവാല അറയിച്ചു.
നേഹയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ കുറ്റവാളിയുടെ മാനസികാവസ്ഥ പിരിശോധിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. അതേസമയം നേഹയുടെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്തെത്തിയിരുന്നു. കേസ് അന്വേഷണം മന്ദഗതിയിലാക്കിയ കമ്മീഷണറെ പുറത്താക്കണമെന്നും നിരഞ്ജൻ ഹിരേമത്ത് ആവശ്യപ്പെട്ടിരുന്നു.















