കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡന കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതി സമർപ്പിച്ചത്.
കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ അതിജീവിത കുത്തിയിരിപ്പ് സമരം നടത്തുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. മേയ് 17-ന് കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മൊഴിയെടുത്ത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുൻപിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയായിട്ടില്ല. തന്റെ മൊഴിയെടുത്ത വനിതാ ഡോക്ടർ ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതിപ്പെട്ടത്.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് നേരിട്ട് നൽകാൻ സാധിക്കില്ലെന്നും വിവരാവകാശ കമ്മീഷൻ ചെയർമാന് അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മീഷണറുടെ മറുപടി.