ന്യൂഡൽഹി : ഹൃദയതാളം തെറ്റിയാണ് 19 കാരി ആയിഷ റഷാൻ ഇന്ത്യയിൽ എത്തിയത് . കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഹൃദ്രോഗബാധിതയായിരുന്ന ആയിഷയ്‌ക്ക് ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലിലാണ് ഹൃദയം മാറ്റി വച്ചത് .
2014 ലാണ് ചികിത്സയ്‌ക്കായി ആയിഷയും കുടുംബവും ഇന്ത്യ സന്ദർശിച്ചത് . എംജിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് ഡയറക്ടർ ഡോ കെ ആർ ബാലകൃഷ്ണൻ, കോ-ഡയറക്ടർ ഡോ സുരേഷ് റാവു എന്നിവരെയാണ് കണ്ടത് . കൃത്രിമ ഉപകരണം ഘടിപ്പിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലപ്രദമല്ലെന്ന് വ്യക്തമായി . ആയിഷയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ഹൃദയം മാറ്റിവയ്‌ക്കലാണ് ശുപാർശ ചെയ്തത് .
ഏകദേശം 35 ലക്ഷം രൂപയാണ് ഇതിന് ചിലവ് വരുക . എന്നാൽ ഇത് താങ്ങാനാവാതെ കുടുംബം പ്രതിസന്ധിയിലായി . തുടർന്ന് മെഡിക്കൽ സംഘം ഐശ്വര്യം ട്രസ്റ്റിനെ വിവരം അറിയിച്ചു. ചികിത്സയ്‌ക്കുള്ള സാമ്പത്തിക സഹായം ട്രസ്റ്റ് ഉറപ്പ് നൽകി.ആറ് മാസം മുമ്പ്, ഡൽഹിയിൽ നിന്ന് ആയിഷ റഷാന് മാറ്റി വയ്‌ക്കാനുള്ള ഹൃദയം ലഭിച്ചു. എംജിഎം ഹെൽത്ത് കെയറിൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.
ജീവൻ രക്ഷിച്ച ഡോക്ടർമാർക്കൊപ്പം ഇന്ത്യൻ സർക്കാരിന്റെ പിന്തുണയ്‌ക്കും ആയിഷയുടെ അമ്മ സനോബർ നന്ദി അറിയിച്ചു . ഇന്ത്യയിലെത്തുമ്പോൾ ആയിഷ വഷളായിരുന്നുവെന്നും അവർ പറഞ്ഞു.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാനിൽ നല്ല മെഡിക്കൽ സൗകര്യങ്ങളൊന്നുമില്ല. ഇന്ത്യ വളരെ സൗഹൃദപരമാണെന്ന് തോന്നുന്നു. ട്രാൻസ്പ്ലാൻറ് സൗകര്യമില്ലെന്ന് പാകിസ്ഥാനിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ ഡോ. കെ.ആർ ബാലകൃഷ്ണനെ സമീപിച്ചു. ഇന്ത്യയ്‌ക്കും ഡോക്ടർമാർക്കും ഞാൻ നന്ദി പറയുന്നു. – സനോബർ പറഞ്ഞു.