ചണ്ഡീഗഡ് : അതീവ സുരക്ഷാ മേഖലയായ പഞ്ചാബിലെ ഭട്ടീൻഡയിലെ മിനി സെക്രട്ടറിയേറ്റ് സമുച്ചയത്തിന്റെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. എഡിജിപിയുടെ വസതിയിൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലം മാത്രമാണ് സെക്രട്ടേറിയറ്റിലേക്കുള്ളത്. കൂടാതെ എസ്എസ്പിയുടെ ഓഫീസും ഇതിനടുത്താണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി സെക്രട്ടറിയേറ്റിനു സമീപത്തുള്ള എല്ലാ സിസിടിവികളും പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞവർഷം മുതൽ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതു ചുമരുകളിലും തൂണുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡൽഹിയിൽ മാത്രം 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു. പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ‘ഡൽഹി ഖാലിസ്ഥാനാകും’, ‘ഖാലിസ്ഥാൻ റഫറണ്ടം സിന്ദാബാദ്,’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്നുള്ള രണ്ട് ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ (എസ്എഫ്‌ജെ) പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഖാലിസ്ഥാൻ ഭീകരനും വിഘടനവാദി നേതാവുമായ ഗുരുപത്വന്ത് സിംഗ് പന്നൂനിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ചുമരുകളിൽ മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് കണ്ടെത്തിയിരുന്നു.