ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് പാകിസ്താനിൽ നിന്നുളള ഭീകരരെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മിർപൂർ സ്വദേശി സനം സഫർ, പാകിസ്താനിലെ റാവൽപിണ്ടിയിലെ അബ്ദുൾ വഹാബ് എന്നിവരെയാണ് വധിച്ചത്.
ഒരു മാസം മുൻപാണ് ഇരുവരും സോപോറിലെത്തിയതെന്നാണ് വിവരം. അതിന് മുൻപ് വടക്കൻ കശ്മീരിലെ വനത്തിലാണ് ഇരുവരും തങ്ങിയിരുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഭീകരരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.
രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഇന്നലെ രണ്ട് ഭീകരരെ വധിച്ചത്. സംഭവത്തിൽ രണ്ട് സൈനികർക്കും പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ഭീകരർ നുഴഞ്ഞു കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സോപോർ പൊലീസ് തിരച്ചിൽ നടത്തിയത്.