വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു നേരെ പാലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം. പ്രസിഡന്റ് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും ബാനറുകൾ ഉയർത്തിയും പ്രതിഷേധക്കാർ വാർഷിക സമ്മേളനത്തിനെത്തിയ അതിഥികളെ തടയാൻ ശ്രമിച്ചു. വാർഷിക സമ്മേളനസ്ഥലമായ വാഷിങ്ടൺ ഹിൽട്ടണിന് പുറത്തായിരുന്നു ഇവർ പ്രതിഷേധവുമായെത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബൈഡനെ പിൻവാതിലൂടെ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ബൈഡൻ സ്ഥലത്തെത്തിയതോടെ ഷെയിം ഓൺ യൂ വിളികളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. 100 ഓളം വരുന്ന പ്രതിഷേധക്കാർ വിരുന്ന് നടന്ന ഹോട്ടലിൽ കൂറ്റൻ പലസ്തീൻ പതാക തൂക്കുകയും ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും ജനാല വഴി പതാക താഴേക്ക് തൂക്കിയിടുകയായിരുന്നു. അമേരിക്കൻ മാദ്ധ്യമപ്രവർത്തകരോട് വിരുന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് നേരത്തെ പലസ്തീൻ മാദ്ധ്യമപ്രവർത്തകർ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.
നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന അത്താഴവിരുന്ന് ചടങ്ങാണ് പാലസ്തീൻ അനുകൂലികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. നൂറുകണക്കിന് പത്രപ്രവർത്തകരും രാഷ്‌ട്രീയക്കാരും സെലിബ്രിറ്റികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ സമാപന പ്രസംഗത്തിനായാണ് ജോ ബൈഡൻ ഹോട്ടലിൽ എത്തി ചേർന്നത്. യുഎസിലെ കാമ്പസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇവർ കാമ്പസിനുള്ളിൽ കൂടാരമുൾപ്പെടെ നിർമ്മിച്ച് ബാനറുകളും മുദ്രാവാക്യങ്ങളുമായി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹമാസ് ഭീകരരെ അനുകൂലിച്ച് നടക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.