കൊൽക്കത്ത: ബംഗാളിലെ ബർദ്ധമാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് മമത സർക്കാർ അനുമതി നിഷേധിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് ഇത്തരം സമീപനങ്ങൾ തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി മുൻ അദ്ധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ ദിലീപ് ഘോഷ് പറഞ്ഞു. അനുമതി നിഷേധിച്ചതിനെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ബർദ്ധമാനിൽ മേയ് 3ന് നടക്കേണ്ട പ്രധാനമന്ത്രിയുടെ റാലിക്ക് മമത സർക്കാർ തടസം നിൽക്കുകയാണ്. ഞങ്ങൾ കണ്ടെത്തിയ മൈതാനത്ത് റാലി സംഘടിപ്പിക്കാനുള്ള അവകാശം പോലും മമത നിഷേധിക്കുന്നു. അനുകൂല വിധിക്കായി ബിജെപി കോടതിയിൽ പോകാനും തയ്യാറാണ്.”- ദിലീപ് ഘോഷ് പറഞ്ഞു.
മമത സർക്കാർ ഗൂഢാലോചന നടത്തി റാലിക്ക് തടസം നിൽക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പടുമോയെന്ന ഭീതിയാണ് ഇതിന് പിന്നിലെന്നും ഘോഷ് കൂട്ടിച്ചേർത്തു. സന്ദേശ്ഖാലി കേസുൾപ്പെടെ ടിഎംസിക്ക് കനത്ത തിരിച്ചടി ലഭിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ റാലിക്കുള്ള അനുമതി നിഷേധിച്ച് മമത സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
4 ഘട്ടങ്ങളായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബംഗാളിൽ നടക്കുന്നത്. ബർദ്ധമാൻ- ദുർഗാപൂർ മണ്ഡലത്തിൽ മേയ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘടിപ്പിച്ചത്. റാലിക്കുള്ള അനുമതി നിഷേധിച്ചത് കരുതികൂട്ടിയുള്ള നീക്കമാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.