ചെന്നൈ: മലയാളികളായ സിദ്ധ ഡോക്ടറെയും ഭാര്യയെയും രോഗി വെട്ടിക്കൊന്നു. മുൻ സൈനിക ഉദ്യോഗസ്ഥനായ ശിവൻ നായർ, പ്രസന്ന കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവടിയിലാണ് സംഭവം. ശിവൻ നായർ നടത്തുന്ന ക്ലിനിക്കിലെ രോഗിയാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശി മഹേഷാണ് അറസ്റ്റിലായത്.
ഹാർഡ് വെയർ സ്റ്റോറിൽ ജോലി ചെയ്തിരുന്ന മഹേഷ് 2019 മുതലാണ് ക്ലിനിക്കിൽ ചികിത്സക്കെത്താൻ തുടങ്ങിയത്. ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് മഹേഷ് ക്ലിനിക്കിലെത്തിയത്. പിന്നീട് ചെറിയ രോഗങ്ങൾക്ക് പോലും ഇയാൾ ക്ലിനിക്കിലെത്താൻ തുടങ്ങിയിരുന്നു. അടുത്തിടെ അനുവാദമില്ലാതെ ക്ലിനിക്കിലേക്ക് കടന്ന ഇയാളെ ഡോക്ടറുടെ ഭാര്യ പ്രസന്ന കുമാരി ശാസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഇരുവരുമായും വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രകോപിതനായ ഇയാൾ പ്രസന്ന കുമാരിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ശിവൻ നായറിനും വേട്ടെറ്റത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
പ്രതിയുടെ മൊബൈൽ ഫോൺ പ്രസന്ന കുമാരിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഷർട്ടിൽ നിന്നും രക്തക്കറയും പൊലീസ് കണ്ടെത്തിയിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.