ന്യൂഡൽഹി: ഡൽഹിയിലെയും നോയിഡയിലെയും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴി വന്ന ഭീഷണിയെ തുടർന്ന് സ്കൂളുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒഴിപ്പിച്ച് പരിശോധനകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ചാണക്യാപുരിയിലെ സംസ്കൃതി സ്കൂൾ, ഡൽഹി മയുർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ പബ്ലിക് സ്കൂൾ തുടങ്ങിയ മൂന്ന് സ്കൂൾക്കാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നീട് സമാനമായ രീതിയിൽ 100ഓളം സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സ്കൂളുകളിൽ നിരവധി ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
മദർ മേരി സ്കൂളിൽ പരീക്ഷകൾ നടക്കുന്നതിനിടെയായിരുന്നു ഇ-മെയിൽ ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂളിൽ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒരറിയിപ്പ് വരുന്നതുവരെ സ്കൂളിലേക്ക് വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് സ്കൂളുകളിൽ വ്യാപക പരിശോധനകൾ നടക്കുകയാണെന്നും സംശയാസ്പദമായ വസ്തുക്കൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.