ന്യൂഡൽഹി: ഭാരതത്തിൽ പക്ഷപാതപരമായ ദേശീയനയങ്ങളാണ് ബിജെപി നടപ്പിലാക്കുന്നതെന്ന വാദവുമായി അമേരിക്കൻ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. USCIRF പുറത്തുവിട്ട റിപ്പോർട്ടാണ് ഭാരതം തള്ളിക്കളഞ്ഞത്. തീർത്തും വിവേചനപരമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും രാഷ്‌ട്രീയ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുക മാത്രമാണിവരുടെ ലക്ഷ്യമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷൺണൽ റിലീജിയസ് ഫ്രീഡം എന്ന സംഘടന ഇന്ത്യ പോലൊരു രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യപരവും വ്യത്യസ്തവുമാർന്ന സ്വഭാവസവിശേഷതകൾ മനസിലാക്കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ കുറ്റപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സംവിധാനമായ ഇന്ത്യയിലെ വോട്ടെടുപ്പ് തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് USCIRFന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അവർ ഭാരതത്തിന്റെ ബഹുസ്വരത മനസിലാക്കി പെരുമാറുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
അമേരിക്കയിലെ ഫെൽഡറൽ കമ്മിഷനാണ് USCIRF. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമം 1988 പ്രകാരമാണ് USCIRF രൂപീകരിച്ചത്. അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഭാരതസർക്കാരിനെ വിമർശിച്ച് സംഘടന രംഗത്തെത്തിയത്. 2023ൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളാക്കപ്പെട്ടുവെന്നും രാജ്യത്ത് വർഗീയ കലാപങ്ങളെ അഭിമുഖീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നുമാണ് സംഘടനയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ സഖ്യത്തിന് ഗുണകരമാകുന്ന വിധത്തിൽ കൃത്യമായ രാഷ്‌ട്രീയ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുക മാത്രമാണ് റിപ്പോർട്ടിലൂടെ USCIRF ചെയ്യുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.