എറണാകുളം: പനമ്പിള്ളി നഗറിൽ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനായി വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കിയെന്നും യുവതി പൊലീസിന് മൊഴി നൽകി. ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. എന്നാൽ അമ്മ വാതിലിൽ മുട്ടിയതോടെ പരിഭ്രാന്തിയിലായി. പിന്നാലെയാണ് കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം ഫ്‌ളാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. പ്രസവിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നതായും യുവതി മൊഴി നൽകി. യുവതിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് യുവതി. ആരോഗ്യനില തൃപ്തികരമായതിന് ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങും.
യുവതി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഓൺലൈനായി പരിചയപ്പെട്ട തൃശൂർ സ്വദേശിയുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് ശുചീകരണ തൊഴിലാളി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സമീപത്തെ ഫ്ളാറ്റിൽ നിന്നാണ് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായത്.