തിരുവനന്തപുരം: സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ മുഹമ്മദ് ഷാൻ തമിഴ്നാട് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ തിരുവനന്തപുരത്തേക്ക് എത്തിയതോടെയാണ് വലയിലായത്.
തിരുവനന്തപുരം പൊഴിയൂരിൽ വച്ചായിരുന്നു സംഘം യുവതിയെ ആക്രമിച്ച് മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്ലാമൂട്ടകടയിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ കേരളത്തെയൊന്നാകെ അമ്പരപ്പിച്ചതാണ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. സ്കൂട്ടറിൽ നിൽക്കുകയായിരുന്ന യുവതിയെ ക്രൂരമായി മർദിച്ച് മാലപൊട്ടിച്ചെടുക്കുകയും ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇതിൽ ബൈക്ക് ഓടിച്ചിരുന്നയാളെ നേരത്തെ പൊലീസ് പിടികൂടിയെങ്കിലും മാലപൊട്ടിക്കാൻ ഗൂഢാലോചന നടത്തുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയായ ലിജിയുടെ മാലയാണ് സംഘം തട്ടിയെടുത്തിരുന്നത്. അടുത്തിടെയാണ് പണയത്തിലായിരുന്ന മാല തിരികെയെടുത്തതെന്ന് ലിജി പറഞ്ഞിരുന്നു. ഏറെ പ്രയാസപ്പെട്ടായിരുന്നു പണയസ്വർണം തിരിച്ചെടുത്തത്. വർഷങ്ങളോളം അധ്വാനിച്ച പണം അൽപാൽപം കൂട്ടിവച്ചാണ് ആറ് പവന്റെ മാല വീണ്ടെടുത്തതെന്ന് ലിജി പറഞ്ഞിരുന്നു.
ഒടുവിൽ പിടിയിലായ മുഹമ്മദ് ഷാൻ, വിദഗ്ധനായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും മോഷണങ്ങൾ നടത്തുന്നത്. ലിജിയുടെ മാല പൊട്ടിക്കാനെത്തിയത് പോലും മോഷ്ടിച്ച വാഹനവുമായാണ്. തമിഴ്നാട്ടിലെ നിരവധി കേസുകളിൽ പ്രതിയായതിനാൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം റൂറൽ പൊലീസിന്റെ പിടിയിലാകുന്നത്.