മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണമാണ് മോഷണം പോയത്. കാറിൽ എത്തിയ നാലംഗ സംഘം സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സിംഗ് റാവു പറഞ്ഞു. താനൂരിൽ വച്ചായിരുന്നു സംഭവം.
രണ്ട് കിലോഗ്രാം സ്വർണവും 43 സ്വർണ കട്ടികളുമായി മലപ്പുറത്തെ വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിനായി എത്തിയതായിരുന്നു മഹേന്ദ്ര സിംഗ് റാവു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് സ്വർണം താനൂരിൽ എത്തിച്ചത്. മഞ്ചേരിയിൽ സ്വർണം നൽകിയ ശേഷം ബാക്കിയുള്ള ജ്വല്ലറികളിലേക്ക് പോകുന്ന വഴി അജ്ഞാത ഫോൺ കോൾ വരികയായിരുന്നു.
താനൂരിൽ പുതുതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വർണം ആവശ്യമുണ്ടെന്നായിരുന്നു അജ്ഞാതൻ പറഞ്ഞിരുന്നത്. ഇയാൾ ഒരു സ്ഥലം നിർദേശിക്കുകയും അവിടെയത്തിയാൽ ജ്വല്ലറിയുടെ മറ്റ് വിവരങ്ങൾ നൽകാമെന്നുമായിരുന്നു ഫോൺ കോളിൽ പറഞ്ഞത്. ഇതുപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ മഹേന്ദ്ര സിംഗ് റാവുവിനെ 4 അംഗ സംഘം മർദ്ദിച്ച് സ്വർണം കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.