ന്യൂഡൽഹി: ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു. ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ പേടകത്തിന്റെ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായി, സുനിത യാത്ര ചെയ്യാനിരിക്കെയായിരുന്നു സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്. റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം തത്ക്കാലത്തേക്ക് നിർത്തി വയ്‌ക്കുന്നതെന്ന് നാസ അറിയിച്ചു.
ഫ്‌ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 8.04 നായിരുന്നു ബോയിംഗ് സ്റ്റാർലൈനർ പറന്നുയരാൻ തയ്യാറായിരുന്നത്. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും യാത്രികരായ സുനിതവില്യംസും ബാരി വിൽമോറും പേടകത്തിൽ കയറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെ മിഷൻ നിർത്തി വയ്‌ക്കുകയായിരുന്നു. ദൗത്യത്തിന് ലഭ്യമായ അടുത്ത ലോഞ്ച് വിൻഡോ ഇന്ന് രാത്രിയാണുള്ളത്. എന്നാൽ വിക്ഷേപണം എപ്പോൾ നടത്തുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും നാസ അറിയിച്ചു.
നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂ ഫ്ളൈറ്റ് ആണിത്. നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. ഏഴ് യാത്രക്കാരെ ഈ പേടകത്തിന് വഹിക്കാൻ സാധിക്കും. ഏകദേശം 8 ദിവസത്തെ ദൗത്യമാണിത്. സ്റ്റാർലൈനിന്റെ സംവിധാനങ്ങളും കഴിവുകളും സുനിതയും വിൽമോറും ചേർന്ന് പരിശോധിച്ച് വിലയിരുത്തും.