മലപ്പുറം; തേഞ്ഞിപ്പലം കൊളത്തോട് മോലഞ്ചേരി ഭഗവതി ക്ഷേത്രത്തിന്റെ തീർത്ഥക്കിണർ അശുദ്ധമാക്കാൻ ശ്രമം. ക്ഷേത്ര കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കി മാറ്റിയാണ് ശുദ്ധി ഇല്ലാതാക്കാനുള്ള ശ്രമം നടന്നത്. അടിയന്ത ഇടപെടൽ ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു നൂറ്റാണ്ടാലിധകമായി തീർത്ഥക്കിണറിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് ജലം എത്തിച്ചിരുന്നത്. ശ്രീകോവിലെ പൂജയ്‌ക്കും മറ്റും ഉപയോഗിച്ചതും ഇവിടെ നിന്ന് ശേഖരിക്കുന്ന ജലമാണ്. ക്ഷേത്രവും കിണറുമായി 50 മീറ്ററിന്റെ ദൂരവ്യത്യാസമുണ്ട്. കിണറിന്റെ ചുറ്റുപാടുമായി ബന്ധപ്പെട്ട് സമീപ വീടുമായുള്ള തർക്കം കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം.
നിലവിൽ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ജലം ശേഖരിക്കാൻ കഴിയാത്ത രീതിൽ വഴി പൂർണ്ണമായും കല്ലുകൊണ്ട് മൂടിയിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് വിശ്വാസികളുടെ തീരുമാനം.















