ഇംഫാൽ: ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ഭാരതീയർക്കെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എങ്ങനെയാണ് അദ്ദേഹത്തിന് സാധിച്ചതെന്നും പിത്രോദയുടെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിരേൻ പറഞ്ഞു.
സാം പത്രോദയുടെ പരാമർശത്തിൽ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. അദ്ദേഹത്തിന്റെ വംശീയ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനായി ഞാൻ നിയമവിദഗ്ദനെ സമീപിക്കും. ഇത് തീർത്തും നിരുത്തരവാദപരമാണ്, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഘടന മാത്രമാണ് തനിക്ക് അറിയുന്നത്. എന്നാൽ കോൺഗ്രസിന് ഇത്തരത്തിൽ വംശീയമായി വിഭജിച്ച് ഭരിക്കുന്ന നയമാണ് അറിയുന്നതെന്നും ബിരേൻ പറഞ്ഞു.
ഇന്ത്യയുടെ വടക്കുകിഴക്കൻ ജനത ചൈനക്കാരെ പോലെയാണെന്ന് പിത്രോദയ്‌ക്ക് എങ്ങനെ അറിയാം. നാം ഇന്ത്യക്കാരാണ്, ചൈനയിൽ നിന്നുള്ളവരല്ല. എല്ലാ വടക്കുകിഴക്കൻ ജനതയും ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിലാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാം പിത്രോദ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും വടക്ക് കിഴക്കൻ മേഖലയിലുളളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പരാമർശം. ശരീരത്തിലെ തൊലിയുടെ പേരിലുളള അധിക്ഷേപം ഭാരതീയർ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.