ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി കേദാർനാഥ് ധാമിന്റെ കവാടം നാളെ തുറക്കും. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കേദാർനാഥ് ധാം ഭക്തർക്കായി തുറക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോൻപ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കേദാർനാഥ് തുറക്കുന്നതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൗരികുണ്ഡിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും നേരിയ വർദ്ധനയാണുള്ളത്. കേദാർനാഥ് ധാമിന്റെ കവാടങ്ങൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേദാർനാഥ് ക്ഷേത്ര കവാടങ്ങൾ 40 ക്വിൻ്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
നാളെയാണ് ചാർധാം യാത്രയ്‌ക്ക് തുടക്കമാവുന്നത്. ബദരീനാഥ് ധാമിലേക്കുള്ള ബുക്കിംഗ് ഈ മാസം 12-നായിരിക്കും ആരംഭിക്കുക. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാർനാഥിലേക്കും ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ഈ പുണ്യയാത്ര. റോഡ് മാർഗമോ വിമാന മാർഗമോ യാത്ര പൂർത്തിയാക്കാവുന്നതാണ്.
കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലേക്ക് 10, 12 തീയതികളിലായി തീർത്ഥാടനം ആരംഭിക്കും. ഗംഗോത്രി ധാം നാളെയാണ് തുറക്കുക. യമുനോത്രി ധാം തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.