ലക്നൗ: വിജ്ഞാനം, ശാസ്ത്രം, ആത്മീയത തുടങ്ങിയ മേഖലകളിൽ ലോകരാജ്യങ്ങളുടെ മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന ഒരു ഇന്ത്യയെ പടുത്തുയർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലക്നൗവിലെ ഗോമതി നഗറിൽ നടന്ന പ്രബുദ്ധ നാഗരിക് സംഘോഷി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം നിരവധി രാഷ്ട്രീയ നേതാക്കൾ വന്നുപോയി, അവരെല്ലാം പലതരത്തിലുള്ള വാഗ്ദാനങ്ങളും തന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും വ്യത്യസ്തമായിരുന്നു. എന്നാൽ ഞാൻ അടങ്ങുന്ന ബിജെപി പാർട്ടി എന്ത് വാഗ്ദാനം ചെയ്തിട്ടുണ്ടോ അതെല്ലാം നടത്തിയിട്ടുണ്ട്. ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം നിറവേറ്റിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയത്, അയോദ്ധ്യയിൽ രാമക്ഷേത്രം പണിതത് ഇവയെല്ലാം ഉദാഹരങ്ങളാണ്.
ആളുകളിൽ ഉത്തരവാദിത്വബോധം ഉണ്ടാകുമ്പോഴാണ് രാമരാജ്യം ഉണ്ടാകുന്നത്. അധികാരബോധം മാത്രമാണ് മനസിലുള്ളതെങ്കിൽ അത് കലിയുഗമായിരിക്കും. എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ ജനങ്ങൾക്കിടയിൽ ഉത്തരവാദിത്വബോധം വളരെയധികം വളർന്നിരിക്കുന്നു.
താൻ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനാണെന്ന് അദ്ദേഹം പറഞ്ഞു. സംഘം ഒരിക്കലും ഹിന്ദു- മുസ്ലിം എന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് സംസാരിച്ചിട്ടില്ല. രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയം ലക്ഷ്യമിടുന്നത്. വീടുകൾ, സൗജന്യ ഗ്യാസ് സിലിണ്ടർ, കുടിവെള്ളം തുടങ്ങിയ പദ്ധതികൾ യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ സർക്കാർ ജനങ്ങളിൽ എത്തിക്കുന്നു.