ഇടുക്കി: വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയ്‌ക്കും സിപിഒയ്‌ക്കും സസ്പെൻഷൻ. ഇടുക്കി കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ സുനേഖ് ജെയിംസിനും, സിപിഒ മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇരുവരെയും ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 25-നാണ് പൊലീസ് സംഘം വിദ്യാർത്ഥിയായ ആസിഫിനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിച്ചത്. ഇരട്ടയാറിൽ വാഹന പരിശോധനയ്‌ക്കിടെ സിപിഒ മനുവിന് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരും ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചെന്ന് കാണിച്ച് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ‍് ചെയ്യുകയും ചെയ്തു.
രണ്ട് ബൈക്കുകളിലാണ് ആസിഫും സിഹൃത്തുക്കളുമെത്തിയത്. പുറകെ എത്തിയ ബൈക്കിലുള്ള ആളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിർത്തിയപ്പോൾ ഇറങ്ങി വന്ന മനു റോഡിലേക്ക് വീഴുകയായിരുന്നു. എന്നാൽ ബൈക്ക് ഇടിച്ച സമയത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും ആസിഫിനെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മാതാവ് ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.